a teacher still love to learn

kollam, kerala, India

പ്രകൃതി

പ്രകൃതി സംരക്ഷണവും മാലിന്യ നിര്‍മ്മാര്‍ജനവും
അബ്രാഹം ഫിലിപ്പ് തോട്ടുങ്കല്‍
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെന്പാടും അതിന്‍റെ അലയൊലികള്‍ ദൃശ്യമാണ്.

വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികള്‍ക്കു നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങള്‍ അടങ്ങിയ പരിസ്ഥിതിയില്‍ ജീവന്‍റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടും.
എന്നാല്‍ ഇന്നു നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകള്‍ ഓര്‍ത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉതകുന്ന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന്‍റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂന്പാരമാണ്. മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നാട്ടില്‍ ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അവയെ വേണ്ടവിധത്തില്‍ സംസ്കരിക്കുകയാണു വേസ്റ്റ് മാനേജ്മെന്‍റ്. യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും അറേബ്യന്‍ നാടുകളിലും ഇത്തരത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലപ്രദമായും വിജയപ്രദമായും നിര്‍വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം അതു ഫലപ്രദമാകുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊര്‍ജ്ജവും വളവും ഉത്പാദിപ്പിക്കാവുന്ന ആധുനിക സാങ്കേതികവിദ്യ ഇന്നുണ്ട്. എന്നാല്‍ അതെല്ലാം നടപ്പിലാക്കാന്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയും താത്പര്യവും ആവശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കാനും അതില്‍നിന്ന് ഉപോത്പന്നങ്ങളായി ഊര്‍ജ്ജവും ജൈവവ ളവും ഉത്പാദിപ്പിക്കാനും നമുക്കു കഴിഞ്ഞാല്‍ അതു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കും. 10 വര്‍ഷം സൌദി അറേബ്യയില്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അവിടെ തൈപില്‍ ഇത്തരത്തില്‍ ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുകയും വിജയപ്രദമായി അതു പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് അതിന്‍റെ സാങ്കേതിക വിദ്യ കൊണ്ടു വന്നതും അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതും ജര്‍മ്മനിയില്‍ നിന്നാണ്. സൌദി സര്‍ക്കാര്‍ അതിന് എന്നെ ജര്‍മ്മനിയിലേക്കു അയയ്ക്കുകയായിരുന്നു. അവിടെ സ്റ്റുഡ്ഹാര്‍ഡിലുള്ള കുക്ക എന്ന കന്പനിയി ലാണ് ഇതു സംബന്ധിച്ച വിവരങ്ങളും അറിവുകളും ലഭ്യമായത്. ജര്‍മ്മനിയിലെ ബെന്‍സ് കന്പനിയുടെ പാര്‍ട്ണേഴ്സാണു കുക്ക. ബെന്‍സിന്‍റെ മാലിന്യങ്ങളും വിസര്‍ജ്യങ്ങളും കുക്കയിലൂടെയാണു സംസ്കരിച്ചിരുന്നത്.
മാലിന്യങ്ങളെല്ലാം കുന്നുകൂടി ഒരുമിച്ചായിരിക്കുമല്ലോ കിടക്കുന്നത്. കുക്ക കന്പനിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനവും അതിന്‍റെ രീതികളുമാണ് ഞാന്‍ കണ്ടുപഠിച്ചത്. കണ്ടെയ്നര്‍ ബെല്റ്റിലൂടെ മാലിന്യങ്ങള്‍ കയറ്റി വിടുന്നതാണ് ആദ്യപടി. ബെല്റ്റിലൂടെ മാലിന്യങ്ങള്‍ കടന്നുവരുന്പോള്‍ ആദ്യം ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വിന്‍ഡ് ഫാനിന്‍റെ ശക്തി വഴി പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കപ്പെടും. അവ താഴെ വലിയ കുഴിയിലേക്കാണു വീഴുന്നത്. പിന്നീട് കണ്‍വെയറിന്‍റെ ഇരു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കാന്തങ്ങളിലേക്ക് ഇരുന്പും മറ്റതുപോലുള്ള വസ്തുക്കളും പിടിച്ചെടുക്കപ്പെടുന്നു. തുടര്‍ന്ന് ബാക്കിയുള്ള ജൈവമാലിന്യം വലിയ കുഴിയില്‍ സംസ്കരിക്കുന്നു. 14 ദിവസം അതവിടെ ഇട്ടശേഷമാണ് പുറത്തെടുക്കുന്നത്. ഈ ഗ്യാസ് കൊണ്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാനാകും. ശേഷിക്കുന്ന കറുത്ത മണല്‍പോലുള്ള ജൈവവളം ട്രക്കിലൂടെ വിവിധ കൃഷിയിടങ്ങളിലേക്കും മറ്റും എത്തിക്കുന്നു.
ഈ സാങ്കേതിക വിദ്യ നൂറു ശതമാനവും വിജയപ്രദവും ഫലപ്രദവുമാണ്. ഇതിനു വളരെ കുറച്ചു സ്ഥലം മാത്രം മതി എന്ന സവിശേഷതയുണ്ട്. അതുപോലെ കുറച്ചു പേരുടെ അദ്ധ്വാനം മാത്രം മതി. പൂര്‍ണമായും കന്പ്യൂട്ടറിന്‍റെ സഹായത്താലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ലാഭകരമായി ചെയ്യാവുന്ന ഒരു ബിസിനസ്സാക്കി ഇതു മാറ്റാവുന്നതാണെങ്കിലും നമ്മുടെ നാട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയൊരു തലവേദനയും അപരിഹാര്യമായ പ്രശ്നവുമായി മാറിക്കൊണ്ടിരിക്കേ ഭരണകൂടങ്ങള്‍ക്കും കത്തോലിക്കാ സഭ പോലുള്ള സഭാസംവിധാനങ്ങള്‍ക്കുമെല്ലാം ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്. ചെലവു കൂടുതലാകുമെങ്കിലും ഫലപ്രദമായ വിധത്തില്‍ മാലിന്യം സംസ്കരിക്കാനാകുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ ഗുണകരമാകും.
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെന്പാടും അതിന്‍റെ അലയൊലികള്‍ ദൃശ്യമാണ്. ജലം, വായു, മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഏറ്റവും വലിയ പോംവഴി. ദിനംതോറും വര്‍ദ്ധിച്ചു വരുന്ന വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. കാര്‍ബണിന്‍റെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നത് ആഗോളതാപനത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ പാരിസ്ഥിതിക വിഷയങ്ങളില്‍ വേണ്ടത്ര പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടോ എന്നു സംശയമാണ്. താഴെത്തട്ടിലുള്ളവരും ഈ വിഷയത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. പലര്‍ക്കും ഇതിന്‍റെ ഗൌരവം മനസ്സിലാകുന്നില്ല എന്നു വേണം അനുമാനിക്കാന്‍. നമ്മുടെ പഞ്ചായത്തുകളെയെല്ലാം ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. വനനശീകരണവും കൃഷിഭൂമി നികത്തലുമൊക്കെയായി നമ്മുടെ പരിസ്ഥിതി ദുര്‍ബലപ്പെടുകയാണ്. പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്കിന്നു വേണ്ടത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിന്‍റെ താഴേക്കിടയില്‍ നിന്നും ആരംഭിക്കണം. ബോധവത്കരണ പരിപാടികളിലൂടെയും മറ്റും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടതാണ്.
പരിസ്ഥിതി സംരക്ഷണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ്. നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നാം മെനയുന്പോള്‍ ഇന്നത്തെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിച്ചു വേണം മുന്നോട്ടു പോകാന്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ നവീന സ്രോതസ്സുകള്‍ ഉപയോഗ പ്പെടുത്തി, പരിസ്ഥിതി സംരക്ഷണം ത്വരിതപ്പെടുത്തി പ്രകൃതി സംരക്ഷണം നിലനില്പിന്‍റെ പ്രശ്ന മായിക്കണ്ടു പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സഭയുമെല്ലാം അതീവ താത്പര്യത്തോടും ജാഗ്രതയോടും സമീപിക്കേണ്ട ഒരു മേഖലയാണ് പ്രകൃതി സംരക്ഷണത്തിന്‍റെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും തലം.

No comments:

Post a Comment